2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ശ്ശാസ്ത്ര മഹത്വം

ലോകത്തില്‍ ശ്ശാസ്ത്രങ്ങളുടെ പ്രവൃത്തിയും പ്രയോജനവും എന്താണെന്ന് നോക്കുമ്പോഴാണ്,നമുക്ക് അവയെക്കുറിച്ച് പൂര്‍വ്വാധികമായ ബഹുമാനാദരങ്ങള്‍ ഉദ്ഭവിക്കുന്നത്. നമ്മുടെ വിജ്ഞാനജ്ഞാനമഹാരത്നങ്ങളെ അമുഴ്ത്തിവെച്ചിരിക്കുന്ന നിധികുംഭങ്ങളെത്രേ ശ്ശാസ്ത്രങ്ങള്‍,
അവ , ശാരീരികമായോ ആത്മീയമായോ നമുക്ക് പ്രയോജനപ്പെടുത്തുന്ന പ്രാപഞ്ചികവസ്തുക്കളെയും ശക്തികളെയും വെളിപ്പെടുത്തുന്നു.
മുക്താവസ്തയിലും യുക്താവസ്തയിലും ആ വസ്തു ശക്തികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലം കാര്യകാരണസഹിതംസമഞ്ജസമാക്കി അനുഭവപ്പെടുത്തിക്കാണിച്ചു തരികയും ചെയ്യുന്നു. അതുമൂലം നമുക്ക് ജീവിതയാത്രയില്‍ നേരിടുന്ന ദുര്‍ഘടങ്ങളെയൊക്കെ പരിഹരിക്കാന്‍ സാധിക്കുന്നു എന്നു മാത്രമല്ല, പ്രപഞ്ചം അന്ധകാരമയവും ആപദാവര്‍ത്തസംകുലവുമായ ഒരു മഹാസമുദ്രം പോലെ ഭയങ്കരമായിത്തോന്നാതെ, പോകേണ്ടവഴിയെ പോകാനും ഇരിയ്ക്കേണ്ട നിലയ്ക്ക് ഇരിക്കാനും, ഇഷ്ടം പോലെ ലഭിക്കുമാറ് പ്രവര്‍ത്തിക്കുവാനും ഇടയാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ ലോകജീവിതത്തിന്റെ ജീവന്‍ വേദങ്ങള്‍ തന്നെയാ‍ണ് .
വേദങ്ങള്‍ വിധിക്കുന്ന കര്‍മ്മങ്ങള്‍ക്കെല്ലാം ആശ്രയഭൂതം ശ്ശാസ്ത്രങ്ങള്‍ തന്നെയാണ്. ശാസ്ത്രങ്ങള്‍ യാതൊന്നും ലോകത്തിലില്ലായിരുന്നു എന്നു കരുതുക! ഫലം എന്തായിരിക്കും? മനുഷ്യരില്‍ ഇപ്പോള്‍ കാണുന്ന പരിഷ്കാരങ്ങള്‍ യാതൊന്നുമുണ്ടായിരിക്കില്ല്ല.കാട്ടില്‍ചുറ്റിനടക്കുന്ന പുലി, കുരങ്ങ് മുതലായവയെപ്പോലെ മനുഷ്യരും മൃഗപ്രായരായിത്തന്നെ കഴിയേണ്ടിവരുമായിരുന്നു. ഇത്രത്തോളമാണ് മനുഷ്യരുടെയിടയില്‍ ശ്ശാസ്ത്രങ്ങളുടെ സ്ഥാനം.

ശാസ്ത്രങ്ങളുടെ ഉത്ഭവം എങ്ങനെ ? ആദിമകാലം മുതല്‍ക്കെ മനുഷ്യര്‍ക്കുണ്ടായ ഓരോ ജിജ്ഞാസകളുടെ ഫലമായി പലേ നിരീക്ഷണങ്ങളും നടത്തി സമ്പാദിച്ച അറിവുകളെ,തലമുറകളായി എഴുതിച്ചേര്‍ത്തുവെച്ച ഗ്രന്ഥങ്ങളാണോ ശാസ്തങ്ങള്‍ ?
അങ്ങനെ തന്നെ എന്ന് ഉത്തരം പറഞ്ഞാല്‍ യുക്തിയുക്തമായ ഈ അനുമാനത്തിനു ഒരു മഹാപ്രതിബന്ധം നിലനില്‍ക്കുന്നുണ്ട്, ചില ചില്ലറശ്ശാസ്ത്രങ്ങളെക്കുറിച്ച് അതു സത്യമാകാമെങ്കിലും, മ‍ഹാശ്ശാ‍സ്ത്രമായ വൈദ്യത്തെക്കുറിച്ചും ഏകദേശം സാദ്ധ്യമാകാമെങ്കിലും, ശാസ്ത്രകോടിയുടെ കോടീരത്തില്‍ പരിലസിക്കുന്ന ജ്യോതിശ്ശാസ്ത്രം മനുഷ്യരുടെ നിരീക്ഷണപരീക്ഷണങ്ങളുടെ ഫലമാണെന്നു പറയാന്‍ ധൈര്യം വരുന്നില്ല. ഗ്രഹങ്ങളുടെ സ്ഥിതികളെയും, ഗതിവിഗതികളേയും, മുക്തയുക്താവസ്ഥാഭേദങ്ങളേയും മറ്റും പ്രമാണമാ‍ക്കി അദൃഷ്ടഫലങ്ങള്‍ നിര്‍ണ്ണയിക്കുക എന്നത് : എത്രയോ കോടി തലമുറകളിലെ,അനുഭവത്തേയും അന്വേഷണത്തേയും ആസ്പദമാക്കി ശ്രമിച്ചാലും അസാദ്ധ്യമായിരിക്കുമെന്നേ ഊഹിക്കാന്‍ നിവൃത്തിയുള്ളൂ.
അതിനാല്‍ തന്നെ ജ്യോതിഷത്തിന്റെ കര്‍ത്തൃത്വം, ത്രികാലവേദികളും സര്‍വ്വവ്യാപ്യാത്മാക്കളുമായ ദിവ്യമഹര്‍ഷിമാരില്‍തന്നെ ആരോപിക്കേണ്ടിയിരിക്കുന്നു.
ജ്യോതിശ്ശാസ്ത്രത്തിന് മറ്റുള്ള ശ്ശാസ്ത്രങ്ങളെ അപേക്ഷിച്ചുള്ള മേന്മയെന്തെന്നു വെച്ചാല്‍,ത്രികാലങ്ങളിലുമുണ്ടാകുന്ന അനുഭവത്തെ പ്രവചിക്കുന്നതിനുവേണ്ട ഉപദേശങ്ങളെ അത് തരുന്നു,മനുഷ്യര്‍ക്ക് ഭാവിഫലങ്ങളെക്കുറിച്ചറിയുന്നതിനും അതുവഴി പ്രത്യാശകളെ ഉന്മുഖങ്ങളോ പരാങ്മുഖങ്ങളോ ആക്കി വേണ്ടത് പ്രവര്‍ത്തിക്കുന്നതിനും ഏകാശ്രയം ജ്യോതിശ്ശാസ്ത്രം ആകുന്നു



അടിസ്ഥാനം : കാവുങ്ങല്‍ നീലകണ്ഠപ്പിള്ള

പാടുര്‍ ജ്യോത്സ്യന്‍ എ.രാമദാസ് . എന്റെ ഗുരുനാഥന്‍

സമ്പൂര്‍ണ്ണ ജാതകം

ഗ്രഹനില , അംശകം , ഭാവം , സ്ഫുടങ്ങള്‍ , അഷ്ടവര്‍ഗ്ഗം , യോഗങ്ങള്‍ ,ദശാകാലങ്ങള്‍ ,എന്നിവയ്ക്കു പുറമേ
ഭാവഫലം ,ഭാവാശ്രയഫലം , അഷ്ടവര്‍ഗ്ഗഫലം ,യോഗഫലം , ദശാഫലം ,എന്നിവകൂടി ചേര്‍ത്ത സമ്പൂര്‍ണ്ണജാതകം